അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

സംസ്ഥാന കലോല്‍സവം ചില ആശങ്കകള്‍

12 വര്‍ഷത്തെ ഇടവേളക്കു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കലയുടെ മാമാങ്കം പാലക്കാട്ടെക്കെത്തുന്നു. ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ആ മേളയെ സ്വീകരിക്കാന്‍ പാലക്കാടന്‍ ജനത കാത്തിരിക്കുന്നത്. സ്വാഗതസംഘരൂപീകരണവുമായി വളരെ നേരത്തെ തന്നെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നാം ആരംഭിക്കുകയുണ്ടായി.നഗരത്തിലെ മികച്ച പതിനഞ്ചിടങ്ങള്‍ വേദികളായി തിരഞ്ഞെടുത്തു. വിവിധകമ്മിറ്റികള്‍ അവരവരെ ഏല്‍പ്പിച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ മേള ഏറ്റവും മികച്ച ഒരു അനുഭവമാക്കി മാറ്റേണ്ടത് പാലക്കാട്ടെ അധ്യാപകസമൂഹത്തിന്റെ അഭിമാനപ്രശ്നമാണ്. അതിനായി സംഘടനാചേരിതിരിവുകളില്ലാതെ ഒറ്റക്കെട്ടായി ഏവരും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്കാശിക്കാം. എസ് ഐ ടി സി ഫോറം പാലക്കാടും തങ്ങളുടേതായ രീതിയില്‍ ഈ മേളയുമായി സഹകരിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.  ഇതിനിടയിലും മനസില്‍ തോന്നിയ ചില ആശങ്കകള്‍ ഇവിടെ പങ്കു വെക്കട്ടെ. 
       പ്രധാന വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയമാണല്ലോ? നിലവില്‍ സാധാരണ ദിവസങ്ങളില്‍ പോലും സ്റ്റേഡിയത്തിനു മുന്നിലെ റോഡിലൂടെ സുല്‍ത്താന്‍ പേട്ട ഭാഗത്തേക്ക് വാഹനമോടിക്കുന്നവര്‍ അനുഭവിക്കുന്ന പ്രയാസം ചില്ലറയല്ല. ടൗണിലെ പ്രധാനബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു കിടക്കുന്ന ഈ ഭാഗത്തെ തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക്ക് പോലീസ് പെടാപാട് പെടുന്നത് നാം കാണുന്നതാണ്. യുവജനോല്‍സവം കൂടിയാകുമ്പോള്‍ മേളക്കെത്തുന്ന മല്‍സരാര്‍ഥികളും അവരെത്തുന്ന വാഹനങ്ങളും ആസ്വാദകരും എല്ലാം കൂടി സ്റ്റേഡിയം പരിസരം ജാം ആകുമെന്നതില്‍ സംശയമൊന്നും വേണ്ട. കൂടാതെ ഭക്ഷണത്തിനായി ഇവിടെ നിന്നും കുട്ടികളെയും ഒഫീഷ്യല്‍സിനെയും വിക്ടോറിയ കോളേജിലെത്തിക്കാന്‍ ട്രാഫിക്ക് ബ്ലോക്ക് മാത്രമാവില്ല മറിച്ച് നഗരത്തിലെ ട്രാഫിക്ക് പരിഷ്കരണവും വലക്കുമെന്നുറപ്പാണ്. നിലവില്‍ സുല്‍ത്താന്‍പേട്ട ജംങ്ഷനില്‍ നിന്നും വാഹനങ്ങള്‍ക്ക് Right Turn അനുവദിച്ചിട്ടില്ല .ഫലത്തില്‍ വാഹനങ്ങള്‍ ടൗണ്‍ റയില്‍വേസ്റ്റേഷന്‍ ചുറ്റി വേണം വിക്ടോറിയ കോളേജിലെത്താന്‍. ഉച്ചയൂണിനെത്തിക്കാന്‍ ശ്രമിച്ചാല്‍ ചായയുടെ സമയത്തെങ്കിലും എത്താന്‍ സാധിച്ചാല്‍ ഭാഗ്യം. കാരണം ഓവര്‍ ബ്രിഡ്ജിന്റെ ഭാഗത്തെ റോഡിന്റെ അവസ്ഥ നമുക്കറിവുള്ളതാണല്ലോ? ഇതിനു പകരം വിക്ടോറിയ കോളേജ് ഗ്രൗണ്ട് പ്രധാനവേദിയും ഇന്‍ഡോര്‍സ്റ്റേഡിയം ഭക്ഷണശാലയുമാക്കിയിരുന്നെങ്കില്‍ തിരക്കു കുറക്കുക മാത്രമല്ല ഭക്ഷണപ്പുര കുറേക്കൂടി സൗകര്യപ്രദമാകുമായിരുന്നു. അല്ലെങ്കില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പ്രധാനവേദിയെങ്കിലുമാക്കാമായിരുന്നു. സ്വരലയയുടേതുള്‍പ്പടെ നിരവധി പരിപാടികള്‍ കഴിഞ്ഞ വര്‍ഷം ഇവിടെ സംഘടിപ്പിച്ചതാണല്ലോ? പണി പൂര്‍ത്തിയായിട്ടില്ലെന്നും ശബ്ദസംവിധാനവും ഒന്നും ആ പരിപാടികള്‍ അവിടെ നടത്തുന്നതിന് തടസവുമായിരുന്നില്ല.
       ക്രമീകരണങ്ങള്‍ ഏറെ മുന്നേറിയ സമയത്ത് ഇനി ചെയ്യാവുന്ന കാര്യം ട്രാഫിക്ക് പരിഷ്കരണം വഴി തിരക്ക് കുറക്കലാണ്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് ഒരാഴ്ചത്തേക്ക് അടച്ചിടുകയോ വാഹനങ്ങളുടെ ഏണ്ണം നിയന്ത്രിക്കുകയോ വേ​ണം തൃശൂര്‍ ബസുകള്‍ ഒരാഴ്ചത്തേക്ക് ടൗണ്‍ സ്റ്റാന്‍ഡിലേക്ക് മാറ്റുകയും കഞ്ചിക്കോട് ഭാഗത്തുനിന്നുള്ള ബസുകള്‍ കല്‍മണ്ഡപം വഴി ടൗണിലെത്തി മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്ക് മാറ്റണം അപ്പോഴും ശകുന്തള ജംങ്ഷനിലും ടൗണ്‍സ്റ്റേഷനിലുമുള്ള തിരക്ക് നിയന്ത്രിക്കാന്‍ സുല്‍ത്താന്‍പേട്ടയില്‍ നിന്നും Right Turn അനുവദിക്കണം. കൂടാതെ കല്‍മണ്ഡപം ജംക്ഷനില്‍ നിന്നും സുല്‍ത്താന്‍പേട്ട വരെ വണ്‍വേ ആക്കുകയും വേണം.
      വേദികളില്‍ പ്രവര്‍ത്തിക്കുന്ന Officials-നും മല്‍സരിക്കുന്നവര്‍ക്കും മതിയായ റിഫ്രഷ്‌മെന്റുകള്‍ നല്‍കുന്നതിന് എല്ലാ വേദികളിലും സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിക്കണം. അല്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാതെ അവര്‍ ബുദ്ധിമുട്ടേണ്ടി വരും.
     പൊടിക്കാറ്റ് നല്ല രീതിയില്‍ പ്രശനമുണ്ടക്കുമെന്നതിനാല്‍ അതിനു വേണ്ട ക്രമീകരണങ്ങള്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവണം.
     സാമൂഹ്യ വിരുദ്ധരുടെ വിളനിലമായതിനാല്‍ പോലീസിന്റെയും വാളണ്ടിയര്‍മാരുടെയും പൂര്‍ണ്ണസമയപ്രവര്‍ത്തനവും ആവശ്യമായ എണ്ണത്തിന് സ്ട്രീറ്റ്ലൈറ്റുകളും അനിവാര്യമാണ്.
     പരമാവധി സമയക്രമം പാലിച്ച് പാതിരാത്രി വരെ പരിപാടികള്‍ നീട്ടിക്കൊണ്ട് പോകാതിരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം.
     താമസകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ ആവശ്യത്തിന് യൂറിനല്‍- ടോയിലറ്റ് സൗകര്യങ്ങളും വാഹനസൗകര്യവും ഉറപ്പാക്കണം. വിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ ഇലക്ട്രിസിറ്റി സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്നും ആവശ്യത്തിന്  സുരക്ഷയും ഉറപ്പു വരുത്തണം.
     ഉദ്ഘാടന സമാപനസമ്മേളനങ്ങള്‍ അധികം നീട്ടിക്കൊണ്ടു പോകാതെ പ്രംസംഗങ്ങളും പ്രാസംഗികരെയും ചുരുക്കണം.
    അപ്പീലുകള്‍ അനുവദിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. ക്രിക്കറ്റിലും മറ്റുമുള്ളതു പോലെ തേര്‍ഡ് അംപയര്‍മാരെ പരീക്ഷിക്കാവുന്നതാണ്. എല്ലാ വേദികളുടെയും ലൈവ് ടെലികാസ്റ്റ് മറ്റൊരു റൂമില്‍ തയ്യാറാക്കി അവിടെ മറ്റൊരു ടീം ജഡ്ജസിനെക്കൊണ്ട് മാര്‍ക്കിടീക്കുകയും മല്‍സരങ്ങള്‍ അവസാനിച്ചാലുടന്‍ ഇവര്‍ തയ്യാറാക്കിയ റിസള്‍ട്ട് സീല്‍ഡ് കവറില്‍ സൂക്ഷിക്കുകയും ചെയ്യുക. അപ്പീലുകള്‍ നല്‍കുന്ന അവസരത്തില്‍ അപ്പീല്‍ കമ്മിറ്റി ഈ മാര്‍ക്കുകള്‍ കൂടി വേദിയിലെ ജഡ്ജസിന്റെ മാര്‍ക്കിനോട് ചേര്‍ത്ത് പുതിയ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കണം.

യുവജനോല്‍സവം കുറ്റമറ്റതാക്കാന്‍ തോന്നിയ ചില നിര്‍ദ്ദേശങ്ങളാണ് എഴുതിയത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കുമുണ്ടാകാം . നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കമന്റുകളായി ചേര്‍ത്താല്‍ അവ നമുക്ക് അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. മികച്ച ഒരു മേളക്കായി നമുക്കൊത്ത് പ്രവര്‍ത്തിക്കാം.


തയ്യാറാക്കിയത് സുജിത്ത് എസ് ,സെക്രട്ടറി ,എസ് ഐ ടി സി ഫോറം
   


3 Comments

Previous Post Next Post